മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവദോർ, പസഫിക് സമുദ്രത്തോടു ചേർന്നുകിടക്കുന്ന മനോഹരരാജ്യം. രമണീയ കടൽത്തീരങ്ങളുടെയും കാപ്പിത്തോട്ടങ്ങളുടെയും സാമ്രാജ്യം ചരിത്രപ്രാധാന്യമുള്ള ഭൂപ്രദേശം കൂടിയാണ്. മെസോ-അമേരിക്കന്‍ പ്രദേശത്ത് രണ്ടായിരത്തിലേറെ വര്‍ഷങ്ങൾക്കു മുന്‍പു ജീവിച്ചിരുന്ന മനുഷ്യരുടെ ചരിത്രത്തിലേക്കു വെളിച്ചംവീശുന്ന കണ്ടെത്തലുകൾ നടത്തിയിരിക്കുകയാണ് പുരാവസ്തുഗവേഷകർ. ബിസി 850-ാളം പഴക്കം കണക്കാക്കുന്ന പുരാതന ശവകുടീരത്തിന്റെ കണ്ടെത്തലാണ് ശാസ്ത്രലോകത്ത് വലിയ ചര്‍ച്ചയായിരിക്കുന്നത്. തലസ്ഥാനമായ സാൻ സാല്‍വദോറിന്റെ പ്രാന്തപ്രദേശമായ ആന്റിഗ്വോ കുസ്കറ്റ്ലാനിലാണ് പ്രീ-ഹിസ്പാനിക് കാലഘട്ടത്തിലെ ശവകുടീരം കണ്ടെത്തിയത്.
യേല്‍ സര്‍വകലാശാലയിലെ ഗവേഷകസംഘമാണു പര്യവേക്ഷണം മുന്നേറുന്നത്. നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് കള്‍ച്ചറിലെ വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് ഖനനം. ഖനനത്തിനിടയില്‍ മനുഷ്യന്റെ തലയോട്ടിക്കൊപ്പം കടലാമയുടെ ആകൃതിയിലുള്ള ചെറിയൊരു ഉസുലൂത്താന് കളിമണ്‍ പാത്രവും കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തുണ്ടായ അഗ്നിപര്‍വത സ്ഫോടനത്തെത്തുടര്‍ന്ന് അടിഞ്ഞുകൂടിയ ചാരപ്പാളികള്ക്കടിയിൽനിന്നു മറ്റു ചില വസ്തുക്കളും ഗവേഷകർക്കു കണ്ടെത്താൻ സാധിച്ചിട്ടുണ്ട്.
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മെസോ-അമേരിക്കയിലെ തന്നെ ഏറ്റവും പഴക്കമേറിയ പ്രീ-ഹിസ്പാനിക് ശവകുടീരങ്ങളില്‍ ഒന്നായി ഇതു മാറാനാണു സാധ്യത. രണ്ടു സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ്, ഈ മണ്ണില്‍ വസിച്ചിരുന്ന മനുഷ്യരുടെ ജീവിതരീതിയെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ഈ കണ്ടെത്തലിലൂടെ ലഭിക്കുമെന്നാണു ഗവേഷകരുടെ പ്രതീക്ഷ. കമഴ്ത്തിക്കിടത്തിയ നിലയിലാണ് മനുഷ്യന്റെ അവശിഷ്ടങ്ങള്‍. കൃത്യമായ പഴക്കം നിര്‍ണയിക്കുന്നതിനായി റേഡിയോകാര്‍ബണ്‍ ഡേറ്റിംഗിനു വിധേയമാക്കും. ഒപ്പം, ലിംഗഭേദം തിരിച്ചറിയുന്നതിനായി ഡിഎന്‍എ പരിശോധനകളും പുരോഗമിക്കുകയാണ്.
പശ്ചിമ എല്‍ സാല്‍വദോറിലെ പ്രസിദ്ധമായ ചാല്ചുവാപ്പ പുരാവസ്തു കേന്ദ്രത്തില്‍നിന്നു ലഭിച്ച തെളിവുകളുമായി പുതിയ ശവകുടീരത്തിനു സാമ്യതകളുണ്ടെന്ന് ഗവേഷകര്‍ കരുതുന്നു. 1970-കളില്‍ ചാല്ചുവാപ്പയില് നടത്തിയ ഖനനത്തില്‍ 33 മനുഷ്യരുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. പൂർണരൂപത്തിലുള്ള 26 അസ്ഥികൂടങ്ങളും നാലു ഭാഗിക അവശിഷ്ടങ്ങളും മൂന്നു തലയോട്ടികളുമാണ് അന്നവിടെനിന്നു ഗവേഷകർക്കു ലഭിച്ചത്. അതില്‍ പലതും കൈകാലുകള്‍ കൂട്ടിക്കെട്ടി കമഴ്ത്തിക്കിടത്തിയ നിലയിലും, ചിലത് ശിരച്ഛേദം ചെയ്യപ്പെട്ട നിലയിലുമായിരുന്നു. സമാനമായ എന്തെങ്കിലും ആചാരങ്ങളോ, സംസ്കാരങ്ങളോ ആണോ പുതിയ കണ്ടെത്തലിനു പിന്നിലെന്നും ഗവേഷകർ പരിശോധിക്കുന്നു.